ഗർഭിണിയായ വിട്ടമ്മയേയും ഭർത്താവിനേയും വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് റിമാൻ്റിൽ
വണ്ടിപെരിയാർ: കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗർഭിണിയായ വിട്ടമ്മയേയും ഭർത്താവിനേയും വെട്ടി പരിക്കേൽപ്പിച്ച അയൽവാസിയായ യുവാവ് റിമാൻ്റിൽ. വണ്ടിപെരിയാർ അരണക്കൽ ഹില്ലാഷ് ഡിവിഷനിലെ ഏഴ് മാസം ഗർഭിണിയായ കവിത(25), ഭർത്താവ് ചിന്നപ്പൻ(30) എന്നിവരെ വെട്ടിയ കേസിലാണ് അയൽവാസിയായ ഗുരുച്ചാർലിയം(24) വണ്ടിപെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കുടിവെള്ളം പൈപ്പിൽ നിന്നും വെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഗർഭിണിയായ കവിതയെ അയൽവാസിയായ ഗുരുച്ചാർലി അസഭ്യം പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഭർത്താവ് ചിന്നപ്പനുമായി പ്രതി അടിപിടി ഉണ്ടാക്കി.
തുടർന്ന് ഗുരുചാർളി വീടിന്റെ ഉള്ളിൽ നിന്നും കത്തി എടുത്തു കൊണ്ട് വരുകയും ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നു. കവിതയുടെ പുറത്തും ചിന്നപ്പന്റെ നെഞ്ചിനും കൈക്കുമാണ് വെട്ട് ഏറ്റത്.
നാട്ടുകാർ ഈ സമയം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.
എന്നാൽ ദമ്പതിമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടോടു കൂടിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്. ഇതേസമയം വെട്ടേറ്റ ഇരുവരും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.