ജയിലിൽ നിന്ന് പ്രിന്റിങ്ങ് പരിശീലനം; കള്ളനോട്ട് ഇറക്കിയ യുവാവ് പിടിയിൽ
വിദിഷ: ജയിലിൽ നിന്ന് പ്രിന്റിങ്ങ് പരിശീലനം നേടി പുറത്തിറങ്ങി കള്ളനോട്ടടി തുടങ്ങിയ യുവാവ് പിടിയിൽ. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം.
കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ ഭൂപേന്ദ്രസിങ്ങിനെയാണ്(35) കള്ളനോട്ടുമായി പൊലീസ് പിടികൂടിയത്.
ഭൂപേന്ദ്രസിങ്ങിൽ നിന്നും 200 രൂപയുടെ 95 കള്ളനോട്ടുകൾ പിടിച്ചെടുത്തു. കളർ പ്രിന്റർ, ആറ് മഷിക്കുപ്പികൾ, നോട്ടടിക്കാനുള്ള വിവിധതരം കടലാസുകൾ എന്നിവയും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തി.
അടുത്തിടെയാണ് ഭൂപേന്ദ്രസിങ്ങ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിൽ ഇയാൾക്ക് ഓഫ്സെറ്റ് പ്രിന്റിങ്ങ്, സ്ക്രീൻ പ്രിന്റിങ്ങ് എന്നിവയിൽ പരിശീലനം ലഭിച്ചിരുന്നു. ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്ന് ഭൂപേന്ദ്രസിങ്ങ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് സാധാരണ ജീവിതം നയിക്കാനുള്ള സഹായമെന്ന നിലയിലാണ് ജയിലിൽ ഇത്തരം പരിശീലനങ്ങൾ നൽകുന്നതെന്ന് ജയിൽ സൂപ്രണ്ട് പ്രിയദർശൻ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.