ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ തിരുവനന്തപുരത്ത് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: പുളിമാത്ത് ഡി.വൈ.എഫ്.ഐ - ബി.ജെ.പി സംഘർഷത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ്(24) വെട്ടേറ്റത്.
ബുധനാഴ്ച രാത്രി 11 മണിയോടെ സുജിത്തിന്റെ വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു. കമുകിന് കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു.
ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുജിത്തിന്റെ കയ്യില്‍ അടക്കം വെട്ടേറ്റിട്ടുണ്ട്. നാലോളം ആര്.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.