ആസ്ട്രസെനക്ക കൊവിഷീൽഡ് പിൻവലിച്ചു
ലണ്ടൻ: കൊവിഡ്-19 വാക്സിനായ കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനക്ക. വാക്സിനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വാക്സീൻ പിൻവലിക്കുന്നത്.
എന്നാൽ വ്യവസായ കാരണങ്ങളാലാണ് പിൻവലിക്കുന്നതെന്നാണ് വിശദീകരണം. കൊവിഡ്-19 നുള്ള വാക്സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കൊവിഷീൽഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.
യു.കെയിൽ നിന്നുള്ള ജാമി സ്കേട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്സീനെ സംബന്ധിച്ച ആശങ്കകൾ ഉടലെടുക്കുന്നത്.
പിന്നാലെ ജാമി സ്കോട്ടിന്റെ പരാതി ശരിവെയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയിൽ നൽകിയത്. കൊവിഷീൽഡ് വാക്സീൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്.
എന്നാൽ വാക്സിൻ എടുത്ത് 21 ദിവസത്തിനകമാണ് പാർശ്വ ഫലങ്ങൾ ഉണ്ടാകേണ്ടത് എന്നായിരുന്നു കമ്പനിയുടെ വാദം.