വിദ്വേഷ വീഡിയോ പ്രചരണം: ബി.ജെ.പി ഐ.ടി സെൽ സംസ്ഥാന കൺവീനറിനെ ചോദ്യം ചെയ്ത് കർണാടക പൊലീസ്
ബാംഗ്ലൂർ: മുസ്ലീം സംവരണ വിഷയത്തിൽ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി ഐടി സെൽ സംസ്ഥാന കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ ചോദ്യം ചെയ്ത് പൊലീസ്.
പ്രശാന്തിന് നേരത്തെ മുൻകൂർ ജാമ്യമെടുത്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും ചേർന്ന് ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്കു നൽകുന്നെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോയാണ് പ്രചരിപ്പിച്ചത്.
ഈ കേസിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര എന്നിവർക്ക് ഒരാഴ്ച്ചയ്ക്കകം ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് കാട്ടി കർണാടക പി.സി.സി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് പറയുന്നു.