ബാംഗ്ലൂരിൽ ഇംഗ്ലീഷ് ബോർഡുകൾ തകർത്ത് അക്രമം
ബാംഗ്ലൂർ: കർണാടകത്തിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിലും കന്നട ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കർണാടകം രക്ഷണ വേദികെ സംഘടിപ്പിച്ച സമരം അക്രമാസക്തമായി.
ബുധനാഴ്ച ബാംഗ്ലൂർ മോൾ ഓഫ് ഏഷ്യക്ക് മുമ്പിൽ പ്രതിഷേധിച്ച പ്രവർത്തകർ ഇംഗ്ലീഷിലെഴുതിയ ബോർഡുകൾ അടിച്ചു തകർത്തു. പലതിലും കറുത്ത മഷി ഒഴിച്ചു.
കന്നഡയിൽ ബോർഡുകൾ സ്ഥാപിക്കാത്ത വ്യാപാരികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് കെ.ആർ.വി അധ്യക്ഷൻ റ്റി.എ നാരായണ ഗൗഡ ഭീഷണിമുഴക്കി.
ഗൗഡ അടക്കമുള്ള നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60 ശതമാനം ഭാഗത്ത് കന്നഡ ഉപയോഗിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് ബാംഗ്ലൂർ കോർപറേഷൻ ഉത്തരവിറക്കിയിരുന്നു. ഇത് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.