ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന് നാളെ ആറു മാസം തികയും
ഗാസ സിറ്റി: ഗാസയെ പട്ടിണിയിലേക്കും പൂർണ അരക്ഷിതാവസ്ഥയിലേക്കും വലിച്ചിഴച്ച ഇസ്രയേൽ ആക്രമണത്തിന് ഏഴിന് ആറു മാസം തികയും.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ച് 253 പേരെ ബന്ദികളാക്കിയതോടെയാണ് അരക്ഷിതാവസ്ഥ ആരംഭിച്ചത്. ഇതിൽ 112 പേരെ വിട്ടയച്ചു.
ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ തകർക്കാനുമെന്ന പേരിൽ ഇസ്രയേൽ ഗാസയിൽ വംശഹത്യ തുടരുന്നു. ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ മുപ്പത്തി മൂവായിരത്തിൽ അധികം പേർക്ക് ജീവൻ നഷ്ടമായി.
13,800 കുട്ടികളാണ് കൊല്ലപ്പെട്ടത്. ജനസംഖ്യയുടെ 80 ശതമാനത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ടു. 10 ലക്ഷത്തിലധികം പേർ കടുത്ത പട്ടിണിയുടെ വക്കിലാണ്.
പലസ്തീൻകാർക്ക് കൂട്ട ശിക്ഷ നടപ്പാക്കുന്നതിനെ ഒന്നിനും ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്രട സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.