പെരുന്നാൾ ദിനത്തിലും ഇസ്രയേൽ ആക്രമണം: ഗാസയിൽ ഹമാസ് നേതാവിന്റെ മക്കളും ചെറുമക്കളും ഉൾപ്പെടെ 14 പേർ മരിച്ചു
ഗാസ സിറ്റി: ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയവർക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം. ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കളും ചെറുമക്കളുമടക്കം 14 പേർ കൊല്ലപ്പെട്ടു.
ഹനിയയുടെ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഷാതി അഭയാർത്ഥി ക്യാമ്പിനു സമീപത്തു വെച്ചാണ് ഇസ്രയേൽ വ്യാമാക്രമണമുണ്ടായത്.
കുടുംബാംഗങ്ങളുടെ മരണം ഹനിയ സ്ഥിരീകരിച്ചു. നാലു മക്കളിൽ മൂന്നു പേരായ അമീർ, ഹസെം, മൊഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഹസെമിന്റെ മകളും അമീറിന്റെ മകനും മകളുമാണ് കൊല്ലപ്പെട്ടത്.
അമേരിക്കൻ രഹാസ്യാന്വേഷ ഏജൻസിയായ സി.ഐ.എയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടെയാണ് ആക്രമണം. ഹമാസിന്റെ രാഷ്ട്രീയകാര്യ വിഭാഗം മേധാവിയാണ് ഇസ്മയിൽ ഹനിയ. നിലവിൽ ഖത്തറിലാണ് അദ്ദേഹം.