ഇസ്രയേൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും, അത് വൈകില്ലെന്നും ഇറാൻ
തെഹ്റാൻ: സിറിയയിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ച ഇസ്രയേൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അത് വൈകില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി.
ചെറിയ പെരുന്നാൾ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ ഒന്നിനുണ്ടായ ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് അംഗങ്ങളായ ഏഴു പേരടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.
‘ഇറാന്റെ കോൺസുലേറ്റ് ആക്രമിക്കുന്നത് ഇറാൻ മണ്ണിൽ ആക്രമണം നടത്തുന്നതിനു തുല്യമാണ്. ഇസ്രയേലിന്റെ ദുഷ്ട ഭരണകൂടം ഒരു തെറ്റ് ചെയ്തു, അവർ ശിക്ഷിക്കപ്പെടണം, അത് സംഭവിക്കുമെന്നും’ ഖമനേയി വ്യക്തമാക്കി.
ഇസ്രയേലിനെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ചില മുസ്ലീം രാഷ്ട്രങ്ങൾ ഇസ്രയേലിനെ സഹായിക്കുന്നുണ്ട്. അത് അവസാനിപ്പിക്കണമെന്നും അറിയിച്ചു.
അതേസമയം, ഇറാനിൽ നിന്ന് ഇസ്രയേലിനെ ആക്രമിക്കാനാണ് പദ്ധതിയെങ്കിൽ ഇറാന്റെ മണ്ണിൽ ആക്രമണം നടത്താൻ തങ്ങൾ തയ്യാറാകുമെന്ന് ഖമനേയിക്ക് മറുപടിയുമായി ഇസ്രയേൽ വിദേശമന്ത്രി ഇസ്രയേൽ കട്സും രംഗത്തെത്തി.