പി.എം ആർഷോക്ക് അനുകൂലമായി മൊഴി മാറ്റിയിട്ടില്ലെന്ന് എ.ഐ.എസ്.എഫ് മുൻ നേതാവ് നിമിഷ രാജു
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്ക് അനുകൂലമായി മൊഴി മാറ്റിയിട്ടില്ലെന്ന് എ.ഐ.എസ്.എഫ് മുൻ നേതാവ് നിമിഷ രാജു. എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ തന്നെ മർദ്ദിക്കുകയും, ജാതി അധിക്ഷേപം നടത്തുകയും ചെയ്തെന്നായിരുന്നു നിമിഷ ആർഷോക്കെതിരെ നൽകിയ പരാതി.
ജയിലിൽ കഴിയവെ പരീക്ഷ എഴുതാൻ ആർഷോ നൽകിയത് വ്യാജ സത്യവാങ്മൂലം ആണ്. കേസ് അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു. പരാതിയിൽ നിന്ന് ഒരു ഘട്ടത്തിലും പിന്നോട്ടു പോയിട്ടില്ലെന്നും നിമിഷ തുറന്നടിച്ചു.
കൃത്യമായി മൊഴി നൽകിയിട്ടുണ്ടെന്നും സാക്ഷികളായവരുടെ പേരുകൾ കൃത്യമായി പറഞ്ഞു കൊടുത്തിരുന്നുവെന്നും നിമിഷ വ്യക്തമാക്കി. അതേസമയം ഗാന്ധിനഗർ പൊലീസ് ആ സാക്ഷികളെയെല്ലാം മാറ്റി പൊലീസുകാരെ സാക്ഷികളാക്കിയാണ് കേസെടുത്തത്. കോടതിക്ക് മുമ്പിൽ യാതൊരു അഫിഡവിറ്റും സമർപ്പിച്ചിട്ടില്ല.
കൃത്യമായ രാഷ്ട്രീയ ഇടപെടലുകളുള്ള, എന്നെ പരിഗണിക്കാത്ത ഇടപടലുകളാണ് അവിടെ കണ്ടത്. പൊലീസുകാരാണ് മൊഴി കൊടുത്തവർ. അതിൽ തൃപ്തിയില്ല. കോടതി കേസ് ഡ്രോപ്പ് ചെയ്താൽ പോലും പ്രൊട്ടസ്റ്റ് കംപ്ലയിന്റിനും അതിന്റെ ഡ്യോക്യുമെന്റ്സ്സിന് തയ്യാറാവും. പരാതിയുമായി ശക്തമായി മുന്നോട്ട് പോവുമെന്നും നിമിഷ രാജു നിലപാട് അറിയിച്ചു.