ദുബായിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ, ചുവന്ന ലൈറ്റ് മറികടക്കുന്നവർക്ക് 50,000 ദിർഹം പിഴ, വിദേശികളാണേൽ നാടുകടത്ത്
മനാമ: ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ ട്രാഫിക് നിയമങ്ങൾ കടുപ്പിച്ച് ദുബായ്. പ്രാബല്യത്തിൽ വന്ന പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രകാരം മുൻകൂർ അനുമതിയില്ലാതെ റോഡിൽ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്ന വാഹനങ്ങളും നടപ്പാതയിലൂടെ സഞ്ചരിക്കുന്ന വിനോദ മോട്ടോർസൈക്കിളുകളും കണ്ടുകെട്ടും.
ചുവന്ന ലൈറ്റ് മറികടക്കുന്നവർക്ക് 50,000 ദിർഹം (11,27,000 രൂപ) പിഴ ചുമത്തും. ചുവപ്പ് ലൈറ്റ് മറികടക്കുന്ന വിദേശ ഡ്രൈവർമാരെ നാടുകടത്തും. പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ റോഡിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന വാഹനത്തിന് ഒരു ലക്ഷം ദിർഹമാണ് (22,54,000 രൂപ) പിഴ. വേഗപരിധി വർധിപ്പിക്കുകയോ വാഹനമോടിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടുകെട്ടും.
ട്രാഫിക് പിഴ 6,000 ദിർഹം കവിഞ്ഞാലോ, വ്യാജമോ വ്യക്തമോ അല്ലാത്ത നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ചാലോ വാഹനം പിടിച്ചെടുക്കും. 18 വയസ്സിന് താഴെയുള്ളവർ ഓടിക്കുന്ന വാഹനവും കണ്ടുകെട്ടും. ഈ വാഹനങ്ങൾ വീണ്ടെടുക്കാനും 50,000 ദിർഹം പിഴ നൽകണം.