മംഗളാദേവി ചിത്രാ പൗർണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം
ഇടുക്കി: മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ അന്തർ സംസ്ഥാനയോഗം പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്നു.
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെയും തേനി ജില്ലാ കളക്ടർ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തിൽ ചേർന്ന ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് തലവൻമാരുടെ അവലോകന യോഗത്തിൽ വിലയിരുത്തി. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുൻതൂക്കം നൽകി നിയന്ത്രണങ്ങൾക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തർക്ക് ക്ഷേത്രദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും. ട്രാക്ടറുകളിൽ 18 വയസിൽ താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. വൈകിട്ടു 5.30 ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാൻ അനുവദിക്കില്ല. അതിനു മുൻപ് പൂജാരി ഉൾപ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഭക്തരിൽ നിന്നും യാതൊരുവിധ തുകയും ഈടാക്കാൻ അനുവദിക്കില്ല. ആർ ടി ഓ നിഷ്കർശിക്കുന്ന തുക ആയിരിക്കും ട്രിപ്പ് വാഹങ്ങൾക്ക് ഭക്തരിൽ നിന്നും ഈടാക്കാൻ അനുവാദം ഉണ്ടായിരിക്കുക.
കേരളത്തിനും തമിഴ്നാടിനും മൂന്ന് വീതം പൊങ്കാലകളാണ് അനുവദിക്കുക. 18000 മുതൽ 20,000 വരെ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ പൊങ്കാല അനുവദിക്കണമെന്നും ദർശന സമയം വർധിപ്പിക്കണമെന്നും ഭക്തരുടെ സംഘടന പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡിസ്പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്രവാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഇരു ചക്ര വാഹനങ്ങൾ അനുവദിക്കില്ല. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല.
ക്ഷേത്രത്തിലേക്കു പോകാനുള്ള വാഹനങ്ങൾക്ക് ആർ.ടി.ഒപാസ് നൽകും. കുമളി ചെക്ക് പോസ്റ്റിനു സമീപം മെയ് 7, 8, 9, ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 വരെ ഇരു സംസ്ഥാനങ്ങളുടെയും ആർടിഓ മാരുടെ നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധിച്ച് പാസ് അനുവദിക്കും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാങ്ങി വാഹനത്തിൽ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളിൽ ഓവർലോഡിംഗ് അനുവദിക്കില്ല. അപകടരഹിതമായ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. ഉത്സവ ദിവസത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തും.
കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കൺട്രോൾ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുകൾ ഉപയോഗിക്കാൻ പാടില്ല. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉൽപ്പന്നങ്ങളും പാടുളളതല്ല. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘത്തിന്റെ സേവനവും ഒരു ഐസിയു ആംബുലൻസ് ഉൾപ്പാടെ 10 ആംബുലൻസ് സൗകര്യവും മല മുകളിൽ ഏർപ്പെടുത്തും. വിഷ ചികിത്സയ്ക്കുള്ള സൗകര്യവും ഏർപ്പെടുത്തും.
പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം അനുവദനീയമല്ല. അഞ്ച് ലിറ്റർ ക്യാൻ ഉപയോഗിക്കാം. 13 പോയിന്റുകളിൽ കുടിവെള്ളം ഒരുക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താൻ ജല വകുപ്പിന് നിർദ്ദേശം നൽകി. മദ്യം മറ്റ് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. എക്സൈസ് ഉദ്യോഗസ്ഥർ ഇത് ഉറപ്പ് വരുത്തും.
മാധ്യമപ്രവർത്തകർക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. മാധ്യമപ്രവർത്തകർക്കുള്ള പാസ് ഇരു സംസ്ഥാനങ്ങളിലേയും ഇൻഫർമേഷൻ ഓഫിസർമാർ വിതരണം ചെയ്യും. സാധുവായ പാസ് കൈവശമില്ലാത്തവരെ കടത്തിവിടില്ല. ഡ്രോൺ ഉപയോഗിക്കാൻ അനുവദിക്കില്ല. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ നിർബന്ധമായും ഐഡി കാർഡ് ധരിച്ചിരിക്കണം.
കൂടുതൽ ടോയ്ലറ്റ് സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അനൗൺസ്മെന്റ് നടത്തും. താൽക്കാലിക ടോയ്ലറ്റുകൾ ഒരുക്കും. ഫയർഫോഴ്സ് സേവനം ഉണ്ടായിരിക്കും. ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കാനും ഫയർഫോഴ്സിന് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രപാതയിൽ ആംപ്ലിഫയർ, ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല. പരസ്യസാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.
ബാരിക്കേഡുകൾ, ലൈറ്റ് ക്രമീകരണങ്ങൾ, മൈക്ക്, കംഫർട്ട് സ്റ്റേഷനുകൾ, വൈദ്യസഹായം, ക്യു സംവിധാനം തുടങ്ങിയ ക്രമീകരണങ്ങൾ കുമളി ഗ്രാമപഞ്ചായത്ത് സജ്ജമാക്കും.
യോഗത്തിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, പൊലീസ് സൂപ്രണ്ട് വിഷ്ണു പ്രതീക്, ശ്രീവില്ലിപുത്തൂർ മേഘമലൈ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ആനന്ദ്, തേനി ഡിഎഫ്ഒ ആർ. സമർഥ, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ ഐ.എസ്. സുരേഷ് ബാബു, ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





Latest News

